13.7.08

നിഷ്‌കളങ്കയായ എറന്ദ്രിരയും അവളുടെ ഹൃദയശൂന്യയായ മുത്തശ്ശിയും (പാര്‍ട്ട് മൂന്ന്‍)

ഞാൻ ഇവിടെയിരിക്കാം” മുത്തശ്ശി പറഞ്ഞു.

“ശരി മുത്തശ്ശീ” എറന്ദ്രിര മറുപടി നൽകി.

പുറകുവശത്തെ മുറി ചുടുകട്ടകൊണ്ടു കെട്ടിയ നാലു തൂണിന്മേൽ നിർത്തിയ ഒരു ഷെഡ്ഡായിരുന്നു. ദ്രവിച്ചു തുടങ്ങിയ പനയോല കൊണ്ടുള്ള മേൽക്കൂരയും, പുറത്തെ ശബ്ദകോലാഹലങ്ങൾ അകത്തേക്കു കടന്നു വരത്തക്ക രീതിയിൽ മൂന്നടി മാത്രം പൊക്കമുള്ള മൺകട്ടകൊണ്ട്‌ നിർമ്മിച്ച ചുമരുമായിരുന്നു. ആ മൺചുമരിന്റെ മുകളിൽ കള്ളിമുൾ ചെടിയും, മരുഭൂമിയിൽ മാത്രമുണ്ടാകുന്ന തരം ചെടികളും ചട്ടിയിലാക്കി നിരത്തി വെച്ചിട്ടുണ്ടായിരുന്നു.രണ്ടു തൂണിൽമേലായി , ഉലയുന്ന പായ്‌ക്കപ്പലിൽ കെട്ടിയ കൊടിക്കൂറപോലെ നിറം മങ്ങിയ ഒരു ഊഞ്ഞാൽ കട്ടിൽ തൂങ്ങി കിടപ്പുണ്ടായിരുന്നു. കൊടുംകാറ്റിന്റെ ചൂളമടിക്കും, മഴവെള്ളത്തിന്റെ പ്രഹരത്തിനും മദ്ധ്യേ, കപ്പൽചേതത്തത്തിലകപ്പെട്ടതുപോലെയുള്ള ബഹളവും , മൃഗങ്ങളുടെ ദീന രോദനവും ദൂരെ നിന്ന് കേൾക്കാമായിരുന്നു.



ആ വിഭാര്യനും, എറന്ദ്രിരയും ഷെഡ്ഡിലേക്ക്‌ പോകവെ പെട്ടന്ന് അവരെ നനച്ചുകൊണ്ട്‌ പെയ്ത കനത്ത മഴയേറ്റ്‌ വീഴാതിരിക്കാൻ ഇരുവര്ർക്കും അന്യോന്യം മുറുക്കിപിടിക്കേണ്ടി വന്നു.ആ പെരുമഴയുടെ അലർച്ചയിൽ അവരുടെ ശബ്ദം അവ്യക്തവും, ചലനങ്ങൾ സുവ്യക്തവും ആയിത്തീന്നു.ആ വിഭാര്യന്റെ ആദ്യ ശ്രമത്തിൽ എറന്ദ്രിര അവ്യക്തമായതെന്തോ ശബ്ദിച്ചു കൊണ്ട്‌ കുതറി മാറി.വിഭാര്യൻ ശബ്ദമേതുമില്ലാതെ അതിന്‌ മറുപടി നൽകി.അവളുടെ കൈക്കൂഴ പിടിച്ച്‌ തിരിച്ച്‌ ഊഞ്ഞാൽ കട്ടിലിലേക്ക്‌ വലിച്ചിഴച്ചു. അയാളുടെ മുഖം മാന്തിപറിച്ചുകൊണ്ട്‌ അവൾ എതിർപ്പു പ്രകടിപ്പിച്ചു. അവൾ വീണ്ടും ബഹളം വച്ചു. അയാൾ അവളുടെ മുഖത്ത്‌ ആഞ്ഞടിച്ചുകൊണ്ടായിരുന്നു പ്രതികരിച്ചത്‌. അടികൊണ്ട എറന്ദ്രിര തറയിൽ നിന്ന് ഉയർന്ന് വായുവിൽ ഒരു നിമിഷം തങ്ങി നിന്നു. അവളുടെ നേർത്ത മുടി വായുവിൽ ഒഴുകി നിന്നു. അവൾ തറയിലേക്കു പതിക്കുന്നതിനു മുൻപായി അയാൾ അവളൂടെ അരക്കെട്ടിൽ കടന്നു പിടിച്ച്‌ മൃഗീയമായി ഊഞ്ഞാൽ കട്ടിലിലേക്ക്‌ തൂക്കിയെറിഞ്ഞ്‌ കാൽമുട്ടുകൊണ്ട്‌ അവളെ അമർത്തിപ്പിടിച്ചു. ഭയചകിതയായ എറന്ദ്രിരക്ക്‌ ആ നിമിഷത്തിൽ ബോധം മറഞ്ഞു. അകാശത്തുകൂടി കൊടുംകാറ്റ്‌ വഹിച്ചു കൊണ്ടുപോകുന്ന മൽസ്യക്കൂട്ടങ്ങളിൽ തട്ടി പ്രതിഫലിക്കുന്ന നിലാവെളിച്ചമേറ്റ്‌ അസ്തപ്രഞ്ജയറ്റവളെപ്പോലെ എറന്ദ്രിര മയങ്ങിക്കിടന്നു. വിഭാര്യൻ എറന്ദ്രിരയുടെ വസ്ത്രങ്ങൾ ഓരോന്നായി പുല്ലുപറിക്കുന്ന ലാഘവത്തോടെ ഊരിയെറിഞ്ഞു.

എറന്ദ്രിരയെ പണം നൽകി കാമിക്കുന്നതിന്‌ ആ ഗ്രാമത്തിൽ മറ്റാരും ശേഷിക്കുന്നില്ലന്ന് ബോധ്യമായപ്പോഴേക്കും, മുത്തശ്ശി അവളെ കള്ളക്കടത്തുകാർ താമസിക്കുന്ന സ്ഥലത്തേക്ക്‌ പോകുന്ന ഒരു ട്രെക്കിൽ കയറ്റി. അവർ ലോറിയുടെ പുറകിൽ നിറച്ച്‌ സാധനങ്ങൾക്കിടയിലിരുന്ന് യാത്ര ആരംഭിച്ചു. പന്നി നെയ്യിന്റെ പാട്ടകൾക്കും, അരിച്ചാക്കുകൾക്കും ഒപ്പം തീവിഴുങ്ങാതെ അവശേഷിച്ച കട്ടിൽപ്പടിയും, തീ പിടിച്ച്‌ കരുവാളിച്ച സിംഹാസനവും, മറ്റ്‌ ഉപയോഗമില്ലാത്ത വസ്തുക്കളും ഉണ്ടായിരുന്നു. രണ്ട്‌ കുരിശു ചിഹ്നം അലേഖനം ചെയ്തു വച്ച ഒരു ഇരുമ്പ്‌ പെട്ടിക്കകത്ത്‌ അമാഡിസ്മാരുടെ ഭൗതികാവശിഷ്ടവും കരുതിയിരുന്നു.
മുത്തശ്ശി ഒരു കീറിപറിഞ്ഞ കുട ചൂടി വെയിലിൽ നിന്നും രക്ഷ നേടി. വിയർപ്പിന്റേയും, പൊടിപടലത്തിന്റേയും ആഘാതം മൂലം അവർക്ക്‌ ശ്വാസം കഴിക്കുവാൻ നന്നേ ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും, അത്രയും അസുഖകരമായ അവസ്ഥയിൽ പോലും അവർ അവരുടെ ആഡ്യത്വം അൽപം പോലും വെടിഞ്ഞില്ല. അരിച്ചാക്കിന്റെയും പാട്ടയുടെയും പുറകിലായി എറന്ദ്രിര ആ യാത്രക്കു വേണ്ടിയിരുന്ന വണ്ടിക്കൂലി ആ ട്രെക്കിലെ കയറ്റിറക്കുകാരന്‌ ഇരുപത്‌ പെസോ നിരക്കിൽ ശാരീരികബന്ധത്തിലേർപ്പെട്ടുകൊണ്ട്‌ നൽകിപ്പോന്നു. വിഭാര്യനോട്‌ പ്രയോഗിച്ച അതേ പ്രതിരോധമുറകളായിരുന്നു അവൾ ആദ്യം അയാളോടും പ്രയോഗിച്ചത്‌.
പക്ഷേ ചുമട്ടുകാരന്റെ രീതികൾ വ്യത്യസ്തമായിരുന്നു. ബുദ്ധിപൂർവവും,പതുക്കെയും അയാൾ അവളെ മൃദുലമായി മെരുക്കിയെടുത്തു. കഠിനമായ യാത്രക്കു ശേഷം ആദ്യ പട്ടണത്തിൽ എത്തിയപ്പോഴേക്കും ചുമട്ടുകാരനും എറന്ദ്രിരയും ഒരു നല്ല ബന്ധപ്പെടലിനുശേഷമുള്ള വിശ്രമത്തിലായിരുന്നു. "ഇവിടെയാണ്‌ ലോകം തുടങ്ങുന്നത്‌" ഡ്രൈവർ മുത്തശ്ശിയോടായി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. അവരുപേക്ഷിച്ചു പോന്ന സ്ഥലത്തേക്കൾ കുറച്ചുകൂടി മാത്രം വലുപ്പമുള്ളതും, തകർന്നതും വിജനവുമായ ആ നഗം മുത്തശ്ശി സ്വൽപം അവിശ്വനീയതയോടെയായിരുന്നു കണ്ടിരുന്നത്‌.
" എനിക്കങ്ങനെ തോന്നുന്നില്ല" മുത്തശ്ശി മറുപടി നൽകി.
"ഇതൊരു മിഷനറി രാജ്യമാണ്‌" ഡ്രൈവർ പറഞ്ഞു.
" ഞാൻ ഇവിടെ സൽപ്രവർത്തികൾക്ക്‌ വന്നതല്ല. എനിക്ക്‌ കള്ളക്കടത്തുകാരെയാണ്‌ കാണേണ്ടത്‌”
മുത്തശ്ശി പറഞ്ഞു.
സാധനങ്ങൾക്ക്‌ പുറകിൽ നിന്ന് ആ സംഭാഷണം ശ്രദ്ധിച്ച എറന്ദ്രിര ഒരു അരിച്ചാക്കിലേക്ക്‌ കൈ പൂഴ്ത്തി. അവളൂടെ കയ്യിൽ തടഞ്ഞ ഒരു ചരടിൽ വലിച്ചെടുത്തപ്പോൾ , മുന്തിയ മുത്തു കൊണ്ട്‌ നിർമ്മിച്ച ഒരു നെൿലേസായിരുന്നു കിട്ടിയത്‌. അവൾ സ്തബ്ധയായി, ഒരു ചത്ത പാമ്പിനെയെന്നവണ്ണം അതിനെ നോക്കിയിരുന്നു. അപ്പോൾ മുത്തശ്ശിയുടെ ചോദ്യത്തിന്‌ ഡ്രൈവറുടെ മറുപടി അവൾ കേട്ടു.
"മാഡം നിങ്ങൾ ദിവാസ്വപനം കാണുകയാണ്‌. കള്ളക്കടത്തുകാർ എന്നൊരു കൂട്ടരേയില്ല" "ശരിയായിരിക്കാം. നിങ്ങളുടെ വാക്ക്‌ മതി എനിക്കുറപ്പിനായി" മുത്തശ്ശി പറഞ്ഞു.
"ഒന്നു കണ്ടുപിടിക്കൻ നോക്ക്‌.. അപ്പോൾ കാണാം.."ഡ്രൈവർ കളിയാക്കി.
"എല്ലവരും അവരെപ്പറ്റി പറയുന്നു, പക്ഷേ ആരും അവരെ ഇതുവരെ കണ്ടിട്ടുമില്ല".
എറന്ദ്രിര മുത്തുമാല കൈക്കലാക്കിയതു കണ്ട്‌ , അത്‌ തിരികേ വാങ്ങി അരിച്ചാക്കിൽ പൂഴ്ത്താൻ ചുമട്ടുകാരൻ തിടുക്കം കൂട്ടി.ആ ദാരിദ്ര്യം പിടിച്ച നഗരത്തിൽ തങ്ങാമെന്നുറച്ച മുത്തശ്ശി വണ്ടിയിറങ്ങാനായി എറന്ദ്രിരയുടെ സഹായം തേടി. എറന്ദ്രിര ചുമട്ടുകാരന്‌, തിടുക്കത്തിൽ അത്മാർത്ഥമായ ഒരു ചുംബനം നൽകി, യാത്ര പറഞ്ഞിറങ്ങി. മുത്തശ്ശി ട്രെക്കിനകത്തുനിന്ന്‌ സാധനങ്ങൾ ഇറക്കി കഴിയും വരെ റോഡിനു നടുക്ക്‌ തന്റെ സിംഹാസനത്തിൽ കാത്തിരുന്നു. അമാഡിസ്‌മാരുടെ ഭൗതികാവശിഷ്ടം അടങ്ങിയ പെട്ടിയായിരുന്നു ഏറ്റവും ഒടുവിൽ ഇറക്കിയത്‌,
"ഒരു ചത്ത മനുഷ്യന്റെ അത്രയും കനമുണ്ട്‌ ഈ പെട്ടിക്ക്‌" ഡ്രൈവർ ചിരിച്ചു കൊണ്ട്‌ പറഞ്ഞു.
"അത്‌ രണ്ട്‌ പേരുടെയാണ്‌. അതുകൊണ്ട്‌ കുറച്ചു ബഹുമാനത്തോടെ ആ പെട്ടി കൈകാര്യം ചെയ്യണം"മുത്തശ്ശി പറഞ്ഞു.
"ഇത്‌ മാർബിൾ പ്രതിമയാണ്‌. എനിക്കുറപ്പുണ്ട്‌" ഡ്രൈവർ വീണ്ടും ചിരിച്ചു. ഭൗതികാവശിഷ്ടം അടങ്ങിയ ആപെട്ടി സാധങ്ങൽക്കിടയി അലക്ഷ്യമായി വച്ചു. പിന്നീട്‌ മുത്തശ്ശിക്ക്‌ നേരേ കൈ നീട്ടി. "അൻപത്‌ പെസോ"
"നിന്റെ ജോലിക്കരന്‌ ആ തുക എപ്പോഴേ കിട്ടിക്കഴിഞ്ഞു."
ഡ്രൈവർ അന്തം വിട്ട്‌ ചുമട്ടുകാരനെ നോക്കി. അയാൾ അതെയെന്ന് തലയാട്ടി. ഡ്രൈവർ ലോറിയുടെ കാബിനിലേക്ക്‌ തിരികെപ്പോയി. അവിടെ ദുഃഖാചരണത്തിലേർപ്പെട്ട ഒരു സ്ത്രീ , ചൂടു സഹിക്കണാവതെ കരയുന്ന കുഞ്ഞുമായി ഇരിപ്പുണ്ടായിരുന്നു.
ചുമട്ടുകാരൻ സ്വയം തീരുമാനിച്ചുറച്ച പോലെ മുത്തശ്ശിയോട്‌ പറഞ്ഞു
"നിങ്ങൾക്ക്‌ സമ്മതമാണെങ്കിൽ എറന്ദ്രിര എന്റെ കൂടെപ്പോരാൻ തയ്യാറാണ്‌.എനിക്കു മറ്റ്‌ ദുരുദ്ദേശ്ശമൊന്നുമില്ല."
അത്ഭുതപ്പെട്ടുപോയ പെൺകുട്ടി പെട്ടന്ന് സംസാരത്തിൽ ഇടപെട്ടു.
"അങ്ങനൊന്നും ഞാൻ പറഞ്ഞിട്ടേയില്ല"
"എനിക്കങ്ങ്‌ തോന്നി പറഞ്ഞതാണ്‌" ചുമട്ടുകാരൻ പറഞ്ഞു
മുത്തശ്ശി അവനെ അപാദചൂഢം നോക്കി. അവനെ കൊച്ചാക്കുന്നു എന്നു തോന്നിപ്പിക്കാൻ വേണ്ടിയായിരുന്നില്ല. അവന്റെ ധൈര്യത്തിന്റെ യഥാർഥ തോതറിയുവാനായിരുന്നു.
"എനിക്ക്‌ സമ്മതക്കുറവൊന്നുമില്ല" അവർ പറഞ്ഞു. "പക്ഷേ അവളുടെ ശ്രദ്ധക്കുറവുകൊണ്ട്‌ എനിക്കു നഷ്ടപ്പെട്ട എട്ടുലക്ഷത്തി എഴുപത്തിരണ്ടായിരത്തി മുന്നൂറ്റിയൻപത്‌ പെസോയിൽ നിന്നും അവളിതുവരെ തിരിച്ചു നൽകിയ ഇരുന്നൂറ്റിയൻപത്‌ പെസോ കുറച്ച്‌ ബാക്കി തുക തിരിച്ചു നൽകാമെങ്കിൽ.."
വണ്ടി എപ്പോഴേ സ്റ്റാർട്ടാക്കിയിരുന്നു.
"എന്നെ വിശ്വസിക്കൂ" എന്റെ കയ്യിൽ അത്രയും തുകയുണ്ടായിരുന്നെങ്കിൽ ഞാനതു നൽകുമായിരുന്നു."ചുമട്ടുകാരൻ മറുപടി പറഞ്ഞു. "കാരണം ഈ കുട്ടിക്ക്‌ അത്രയും മതിപ്പുണ്ട്‌" മുത്തശ്ശിക്ക്‌ അവന്റെ ആ അഭിപ്രായം തൃപ്തികരമായിരുന്നു.
" എങ്കിൽ മോൻ പോയിട്ട്‌ അത്രയും തുകയുമായി വാ" അവർ ദയാവായ്പോടെ മറുപടി നൽകി. "ഇപ്പോൽ പോകുന്നതാണ്‌ നിനക്ക്‌ നല്ലത്‌. കാരണം വീണ്ടും ഞാൻ കണക്കു നോക്കിയാൽ നീ എനിക്ക്‌ പത്തു പെസോ കൂടി തരേണ്ടിവരും"
ചുമട്ടുകാരൻ ട്രെക്കിന്റെ പുറകിൽ ചാടിക്കയറിയിരുന്നു. ട്രെക്ക്‌ പാഞ്ഞു പോയി. ട്രെക്കിലിരുന്ന് അയാൾ എറന്ദ്രിരയുടെ നേരേ കൈ വീശി യാത്രാമംഗളം നേര്ർന്നു. പക്ഷ്‌ഏ അൽഭുതം കാരണം അവൾക്ക്‌ മറുപടി നൽകാൻ കഴിഞ്ഞില്ല.
(ബാക്കി പുറകാലെ. ) ഇടക്കിടക്ക് ബ്ലോഗ് നോക്കുക.

No comments: