Showing posts with label service story. Show all posts
Showing posts with label service story. Show all posts

10.8.08

സർവീസ്‌ കഥകൾ

കഥ 1

ഒരിക്കൽ ഒരു മനുഷ്യൻ കിണറ്റിൽ വീണതായി സ്റ്റേഷനിൽ അറിയിപ്പ്‌ കിട്ടി.സ്റ്റേഷനിൽ പലതരം വണ്ടികളുണ്ട്‌. ഒന്ന് തീകെടുത്താൻ വെള്ള ടാങ്കും, മറ്റ്‌ അനുബന്ധ സാധനങ്ങളും ഉള്ളത്‌. മറ്റൊന്ന് വെള്ളം മാത്രം നിറക്കാൻ വേണ്ടിയുള്ള ടാങ്കർ, രക്ഷാ പ്രവർത്തനം നടത്താൻ വെണ്ട സാധന സാമഗ്രികൾ മാത്രമുള്ള വണ്ടി, പിന്നെ ആംബുലൻസും. ഫയർമാന്മാർ വണ്ടിയുമെടുത്ത്‌ ധൃതിയിൽ പാഞ്ഞു. വെള്ളം നിറക്കുന്ന ടാങ്കർ വണ്ടിയായിരുന്നു, രക്ഷാപ്രവർത്തനത്തിന്റെ വണ്ടിക്കു പകരം എടുത്തു കൊണ്ടോടിയത്‌. പിന്നീട്‌ അബദ്ധം മനസ്സിലായപ്പോൾ തിരികെ വന്നു. തിരിച്ച്‌ മറ്റേ വണ്ടിയുമായി സ്ഥലത്തു ചെന്നപ്പോഴെക്കും കിണറ്റിൽ വീണ ആളിന്റെ കാര്യത്തിൽ " തീരുമാനമായി" കിട്ടി. അവിടെ പിന്നീട്‌ നടന്ന സംഭാഷണം ഇങ്ങനെയായിരുന്നു. സ്ഥലം മാറിപ്പോയ ഒരു ഉദ്യോഗസ്ഥന്റെ കാര്യം സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു സ്റ്റേഷനിലെ ഫയർമാൻ തിരക്കിയതായിരുന്നു അത്‌
" എടേയ്‌ നിങ്ങളുടെ മേലാഫീസർ റിട്ടയർ ആയി അല്ലേ..?" പുള്ളി ഉദ്ദേശിച്ചത്‌ സ്ഥലം മാറിയ കാര്യമായിരുന്നു. അപ്പോൾ മറുപടി ഇങ്ങനെ കിട്ടി
"എടെയ്‌.. എന്തു മണ്ടത്തരമാണടേയ്‌ നീ ചോദിക്കുന്നത്‌.. ജീവിച്ചിരിക്കുന്ന ആൾ എങ്ങനാടെ റിട്ടയർ ആവുന്നത്‌..."
അങ്ങോർ ഉദ്ദേശിച്ചത്‌ എന്താണെന്ന് കേട്ടുനിന്നവർക്കും, ഈ സംഭവം മറ്റുള്ളവർ പറഞ്ഞു പരത്തിയപ്പോൾ കേട്ടവർക്കും മനസ്സിലായില്ല. നിങ്ങൾക്ക്‌ മനസ്സിലായോ? ചോദിച്ചവനും കൊള്ളാം, മറുപടി പറഞ്ഞവനും കൊള്ളാം..


കഥ 2

ഒരു ദിവസം രാത്രിയിൽ സ്റ്റേഷനിലേക്ക്‌ ഒരു കോൾ. അതും ആരോ കിണറ്റിൽ ചാടി, രക്ഷിക്കണം എന്നും പറഞ്ഞായിരുന്നു. പലപ്പൊഴും എമർജൻസി കോൾ വരികയാണങ്കിലേ ഓഫീസർ സ്ഥലത്തേക്ക്‌ പോകൂ. കോൾ വന്നത്‌ പള്ളികുന്ന എന്ന സ്ഥലത്തു നിന്ന്. അവിടെ വള്ളികുന്നം എന്ന ഒരു സ്ഥലവും കൂടിയുണ്ട്‌ (സ്ഥല നാമം വ്യാജം). രണ്ടൂം രണ്ടു വഴി. ആദ്യം പോയത്‌ രക്ഷാപ്രവർത്തനത്തിനുള്ള വണ്ടിയായിരുന്നു. പിന്നീട്‌ ആംബുലൻസും. ഓഫീസർ ആംബുലൻസ്‌ ഡ്രൈവറോട്‌ വഴി പറഞ്ഞു കൊടുത്തു. പള്ളികുന്നമാണ്‌, വള്ളികുന്നമല്ല, വഴി തെറ്റരുത്‌ എന്ന്. ആ സ്റ്റേഷനിലെ തന്നെ ഒരു ഫയർമാന്റെ വീടിനടുത്താണ്‌ സംഭവം നടന്നത്‌. വഴിതെറ്റാതിരിക്കാൻ അയാളുടെ പേരും പറഞ്ഞു കൊടുത്തു. "പള്ളികുന്നത്തേക്ക പോകേണ്ടത്‌.. തനിക്ക്‌ വഴി അറിയാമോ?" "എന്തു ചോദ്യമാ സാർ.. നമ്മുടെ ശ്രീകുമാറിന്റെ സ്ഥലം..എനിക്കു നന്നായറിയാം.. സാറ്‌ കയറിക്കോ.. ദാ ഇപ്പോത്തന്നെ എത്താം"
വണ്ടി ചീറിപ്പാഞ്ഞു പോയി. വള്ളികുന്നത്തേക്കും പള്ളികുന്നത്തേക്കും തിരിയേണ്ട സ്ഥലമെത്തിയപ്പോൾ വണ്ടി വിട്ടത്‌ വള്ളികുന്നത്തേക്ക്‌. കിണറ്റിൽ വീണ ശരീരവും എടുത്ത്‌ ആദ്യത്തെ ഫയർമാന്മാർ ഓഫീസറെ വിളിച്ചു. "സാർ അരമണിക്കൂർ കഴിഞ്ഞല്ലോ..സാർ എവിടെയാ..?ഇറങ്ങിയില്ലേ " "ദേ ഞങ്ങൾ സ്ഥലത്തെത്തിയല്ലോ" പാതിരാത്രി അരോട്‌ സ്ഥലം ചോദിക്കാനാ? ഒടുവിൽ ഒരു കടയുടെ മുന്നിൽ എത്തി ബോർഡ്‌ നോക്കിയപ്പോഴാണ്‌ അബദ്ധം മനസ്സിലായത്‌. "താനെവിടെ നോക്കിയാടൊ വണ്ടി ഓടിച്ചത്‌" "അത്‌ സാർ വഴി എനിക്കറിയാമയിരുന്നു..പക്ഷെ ആ ജ്ംങ്കഷനിൽ ചെന്നപ്പോ ഒരു സംശയം.. എന്തായലും ഇപ്പോ മനസ്സിലായല്ലോ സ്ഥലം മാറിപ്പോയെന്ന്"


കഥ 3

കൂടെ താമസിക്കുന്ന അമ്മൂമ്മയെ കാണാനില്ല. അമ്മൂമ്മയെ കാണാതായി എന്ന് മനസ്സിലായത്‌ മൂന്നു ദിവസത്തിനു ശേഷം അപ്പോൾ തിരഞ്ഞിറങ്ങി. അമ്മൂമ്മ കിണറ്റിൽ തന്നെ ഉണ്ടായിരുന്നു. ശരീരം അളിഞ്ഞു വല്ലതായിരുന്നു അപ്പോഴേക്കും. ആ മൂന്നു ദിവസവും ആ വീട്ടുകാർ കുടിച്ചത്‌ ആ കിണറ്റിലെ വെള്ളം. ദുർഗന്ധം വന്നപ്പോൾ പോലും ആർക്കും കിണറ്റിൽ നോക്കാൻ തോന്നിയില്ല ശരീരം എടുത്തു കഴിഞ്ഞു ഭയങ്കര ബഹളം, ശർദ്ദി, വയറ്‌ കഴുകൽ.. അങ്ങിനെ.. അമ്മൂമ്മയോടുള്ള കരുതൽ... സ്നേഹം...